ഒരു പത്തു പതിനെട്ടു വർഷം പുറകോട്ട് നീങ്ങിയാൽ ഓർമയിൽ വെളുത്തു മെലിഞ്ഞ ഒരു പെൺകുട്ടി ഉണ്ട്. സ്കൂൾ യുവജനോത്സവം വരാൻ കാത്തിരിക്കുന്നവൾ. ഏറ്റവും പ്രിയപ്പെട്ടത് പ്രച്ഛന്ന വേഷം. തന്റെ മനസ്സിലെ ആശയങ്ങൾ വിളിച്ചു പറഞ്ഞിരുന്ന വേദി. മുന്നിൽ കണ്ടിട്ടുള്ള ജീവിതങ്ങൾ പകർത്തിയ വേദി. സ്കൂളിൽ നിന്നും കടന്നു കയറിലെന്നു അറിഞ്ഞു കൊണ്ടാണ് അതിൽ മത്സരിക്കുന്നത്. കാരണം, അത് നൃത്തെതര ഇനത്തിൽ പോയിന്റ് നേടി തിലകപട്ടം നോട്ടമിടുന്ന നർത്തകിമാരുടെ മത്സര ഇനമാണ്. വേദികൾ നിന്റെ കഴിവ്‌കാണിക്കാൻ ഉള്ളതാണ്. സമ്മാനം പ്രോത്സാഹനമായി മാത്രം കാണണം എന്ന് പഠിപ്പിച്ചിരുന്നു അമ്മ.
അന്നവൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. വഴിയരികിൽ വെസ്റ്റ് ബിന്നിൽ നിന്ന് ഭക്ഷണപ്പൊതി തപ്പിയെടുത്തു ആർത്തിയോടെ തിന്നുന്ന ഒരു ഭ്രാന്തി. എറണാകുളത്തു പോയപ്പോൾ എവിടെയോ വച്ചു കണ്ട ആ കാഴ്ച്ച മായാതെ കിടന്നിരുന്നു.. പൊള്ളി പടർന്നങ്ങനെ..ആ വർഷം അത് വേദിയിലെത്തിച്ചപ്പോൾ മനസിൽ വല്ലാത്ത ഒരു ഭാരം ഇറങ്ങിയത്‌പോലെ. സ്റ്റേജിൽ നിന്നിറങ്ങുമ്പോൾ കൈ പിടിച്ചഭിനന്ദിച്ചവരിൽ എന്റെ അധ്യാപകരും സുഹൃത്തുക്കളും.. നിറഞ്ഞ കയ്യടി കാതിൽ.. അതായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്ന സമ്മാനം....ആ കുട്ടിയായിരുന്നു നന്നായി ചെയ്തത് എന്ന് അന്ന് ജഡ്ജായി ഇരുന്ന റെജി നാഥ് സർ പറഞ്ഞതായി ഒരു സുഹൃത്ത് പറഞ്ഞു.. അത് ഇവൾക്ക് കിട്ടിയ പദ്മശ്രീ..
മൂന്ന് വർഷങ്ങൾക്കിപ്പുറം ഇതേ ഇനത്തിൽ പ്ലസ് ടൂ കാലത്ത്.. അന്നും സ്കൂൾ എതിരാളി മുൻ സംസ്‌ഥാന തിലകം... സുഗതകുമാരി മലയാളിയുടെ മുന്നിലേക്കിട്ടു തന്ന പെണ്കുഞ്ഞിനെ ഏറ്റെടുക്കുന്ന , നമ്മൾ ചരമഗീതം പാടിക്കഴിഞ്ഞ ഭൂമി മാതാവ്... ആ വൃദ്ധ കുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിച്ചപ്പോൾ കണ്ണു തുടച്ച മുൻവരിയിൽ ഇരുന്ന ടീച്ചേഴ്സ്.. ഇന്നും അതാണ് ഇവളെ സംബന്ധിച്ചു ഏറ്റവും വലിയ സമ്മാനം.. ആസ്വാദകർ കലയിലേക്ക് ഇഴുകി ചേരുന്ന അവസ്‌ഥ...അത് കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ ഉള്ള സുഖം..അത് പറഞ്ഞറിയികാൻ പറ്റൂല്ല..
യുവജനോത്സവ വേദികൾ മാറ്റുരയ്‌ക്കാൻ മാത്രം അല്ല.. ആശയങ്ങൾ വിളിച്ചു പറയാൻ ഉള്ളതാണ്. മാസങ്ങൾ നീണ്ട പരിശ്രമതിനോടുവിൽ വേദിയിലേക്കെത്തുന്നവർ .... അർഹത നേടിയവർക്ക് അത് അവതരിപ്പിക്കാനുള്ള അവകാശമുണ്ട്.. അത് തടയുന്നത് പേറ്റുനോവിനോടുക്കം കുഞ്ഞിനെ ഞെക്കി കൊല്ലുന്നത് പോലെ വേദനാജനകമായ ഒന്ന്...അവരെ വിടരാൻ അനുവദിക്കൂ.. അവർ ലോകത്തോട് വിളിച്ച് പറയട്ടെ... കാണാനും കേൾക്കാനും ഇഷ്ടമില്ലാത്തതെങ്കിൽ നീ നിന്റെ കാതുകൾ മൂടുക...കണ്ണുകൾ ഇറുക്കി അടച്ചേക്കുക.. അവർ ചിരിക്കട്ടെ... ആസ്വാദകന്റെ മനസ്സിലിരുന്നു...
രേവൂട്ടി
Comments
Post a Comment