നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ? അതിശക്തമായി.. എന്നാൽ, വിടരാൻ വെമ്പുന്ന ഒരു മുല്ലമൊട്ടു പോലെ തരളമായി ... ആരെ എന്നാവും..പ്രണയത്തെ. നിങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ പ്രണയത്തെ നിലാവിൻ്റെ നേരിയ വെളിച്ചത്തിൽ, ചൂണ്ടുകളിൽ അത്രമേൽ ആർദ്രമായ ഒരു പുഞ്ചിരി വിടർത്തി, പാതി വിടർന്ന നിശാഗന്ധി പൂക്കളുടെ ഗന്ധം ശ്വസിച്ച്, ഇമകളെ പരസ്പരം ചുംബിക്കാൻ അനുവദിച്ച്, പ്രണയത്തിൻ്റെ ആഴങ്ങളിൽ മുങ്ങി നിവർന്നിട്ടുണ്ടോ? എന്നിട്ട് പതിയെ ഉറക്കത്തിൻ്റെ ആഴങ്ങളിലേക്ക് വഴുതി വീഴണം. അവിടെ നിങ്ങൾ മാത്രം.. നിങ്ങളുടെ പ്രണയവും... ഉറക്കത്തിൻ്റെ അവസാന യാമങ്ങളിൽ മടിച്ചു മടിച്ചു ഉണരണം. വേണ്ട, ഉണരേണ്ട, ആ ചൂടേറ്റ് ഒട്ടിചേർന്ന് കിടന്ന് വീണ്ടും ഉറങ്ങാം... സ്വപ്നങ്ങൾ നിങ്ങൾക്ക് മെത്തകൾ നെയ്യട്ടെ.. രേവൂട്ടി
കുട്ടിക്കാലത്തു സ്‌കൂളിൽ പോകാൻ കാലൻ കുടയായിരുന്നു... മുമ്പിലും പിറകിലും സൈഡിലുമൊക്കെയായി നാലഞ്ചു പേർ കയറുന്ന കുഞ്ഞു കാലൻ കുട. പിന്നീട് കുടയുടെ കാലു മാറിയെങ്കിലും കേറുന്ന ആളിന്റെ എണ്ണം കുറയ്ക്കാത്ത നീളമുള്ള കുട... പിന്നേം കുറച്ചു കഴിഞ്ഞപ്പോൾ മടക്കു കൂടി കുടയുടെ നീളം കുറഞ്ഞു.. ഒപ്പം നമ്മുടെ മനസ്സിന്റെ വലുപ്പവും... ബന്ധങ്ങളെ നാലാക്കി മടക്കി നമ്മൾ കുടയ്ക്കൊപ്പം പോക്കറ്റിലിട്ടു. രണ്ട് പേർ രണ്ട് കുടയിൽ നടന്നാലും നനയും.. കുടയില്ലാത്തവർ നടന്ന് പോകുമ്പോൾ നമ്മൾ പലപ്പോഴും ഒരു കുടയുടെ ഏകാന്തതയിൽ നനഞൊലിക്കുന്നുണ്ടാകും ...ഇന്ന് ഈ വലിയ നഗരത്തിന്റെ മധ്യത്തിൽ ഞാനും മഴയും.... ചുറ്റും വിടർന്ന പലവർണ കുടകളും...കവിളിലൂടെ ഒലിച്ചിറങ്ങിയ മഴയ്ക്ക് കണ്ണീരിന്റെ ഉപ്പുരസം.. ഓടിപ്പോകാൻ തോന്നുന്നു ആ പഴയ കാലത്തേക്ക്.. കുടയോളം വലുപ്പമുള്ള മനസ്സിന്റെയും മഴയോളം കുളിര്മയുള്ള സൗഹൃദങ്ങളുടെയും ലോകത്തേക്ക്... രേവൂട്ടി