പ്രണയം കടല് പോലെയാണ്. ചിലപ്പോൾ ഒഴുക്ക്‌പോലും അറിയില്ല..ശാന്തമായി... അനന്തമായി..ചിലപ്പോ ആഞ്ഞടിച്ച്.. സ്നേഹിക്കുന്നവരെ വേദനിപ്പിച്ചു.. എന്തെല്ലാമോ കവർന്നെടുത്തു.. ഇത് പറയുമ്പോൾ അവൾ കടലിന്റെ അനന്തനീലിമയിൽ കണ്ണുനട്ടിരുന്നു. മിഴിക്കോണിൽ ചിതറിവീഴാൻ വെമ്പി ഒരു നീർത്തുള്ളി. ചുണ്ടിൽ നേർത്ത പുഞ്ചിരി..
"നീയൊരുപാട് മാറിപ്പോയി.. നിന്റെയാ ബഹളം പൊട്ടിച്ചിരി ശ്രീ എന്ന വിളി.. നിനക്കറിയോ ഇങ്ങോട്ട് വരുമ്പോൾ മനസ്സ് നിറയെ ആ പഴയ നീയായിരുന്നു.."
അവന്റെ വാചാലതയ്കും അവളുടെ മൗനത്തിനുമിടയിൽ കാലം കാത്തു വച്ച പ്രണയത്തിന്റെ വളപ്പൊട്ടുകൾ മാത്രം..
"ഞാൻ സ്വയം മാറിയതാണ്. "ശ്വാസം മുട്ടിക്കുന്ന മൗനത്തിനൊടുവിൽ അവൾ പറഞ്ഞു. " നീയും ഞാനും എന്ന സങ്കല്പലോകത്തിൽ നിന്ന് ഞാൻ മാത്രം എന്ന യാഥാർത്ഥ്യത്തിലേക്ക് ഒരുപാട് ദൂരമുണ്ടായിരുന്നു. നീറിപ്പുകയുന്ന മനസ്സുമായി ഞാൻ എന്നിലേക്ക് ഒതുങ്ങി. പ്രണയം എന്ന മൂന്നക്ഷരം എന്നിൽ നെയ്തു കൂട്ടിയ സ്വപ്നങ്ങൾ വലുതായിരുന്നു. ഓർമയുണ്ടോ അന്ന് നമ്മൾ തമ്മിൽ അങ്ങിനെ ഒരു സംസാരമേ ഉണ്ടായിട്ടില്ല. എന്നിട്ടും എങ്ങിനെ എന്ന് ചോദിച്ചാൽ... ഇന്നും ഉത്തരമില്ലെനിക്ക്.."
അല്ലെങ്കിലും ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾക്ക് നടുവിലാണ് ഞാനിന്നും.. അതിന് പിന്നാലെ പിറന്ന നേടുവീർപ്പിനൊടുവിൽ അവളുടെ മനസ്സ് കിതച്ചു നിന്നു.
"സത്യത്തിൽ പ്രണയം ആയിരുന്നില്ല എനിക്ക് നിന്നോട്.. ഒരു തരം ഭ്രാന്തമായ ബഹുമാനം. ശ്രീ എന്ന വിളിയോടെ നീ കൂടെയുള്ളപ്പോൾ എന്തും അപ്രാപ്യമല്ലെന്നൊരു തോന്നൽ. തോറ്റ് തോറ്റ് ജീവിക്കുന്നവന് പക്ഷേ നിന്നെ തോൽവിയിലേക്ക് ക്ഷണിക്കാൻ പേടിയായിരുന്നു. പറയാതെ പറഞ്ഞ നിന്റെ കണ്ണുകൾക്ക് മുന്നിൽ ഞാൻ പലപ്പോഴും പതറി പോയിട്ടുണ്ട്. നിന്റെ വാടിയ മുഖം എന്റെ മനസ്സിനെ പൊള്ളിച്ചിട്ടുണ്ട്. അന്ന് ജീവിതം എനിക്ക് ചുറ്റും നിരത്തി വച്ചിരുന്നത് കനലുകൾ ആയിരുന്നതിനാലാവണം നീയെന്ന തീയിൽ ഞാൻ വെണ്ണീറാവാതിരുന്നത്.."
അവന്റെ വാക്കുകൾ അവസാനിച്ചിടത്തു അവൾ പുഞ്ചിരിച്ചു. ഒലിച്ചിറങ്ങിയ നീർമണി കവിളിൽ തിളങ്ങുന്നുണ്ടായിരുന്നു. വീണ്ടും മൗനം.. കുറച്ചു മാറി ഒരുന്നിരുന്ന ചെറുപ്പക്കാരെ നോക്കിയിരുന്നു രണ്ടാളും. കൂട്ടുകാരിയുടെ അനുസരണയില്ലാത്ത മുടിയിഴകളെ വകഞ്ഞു മാറ്റുന്നതും അവളുടെ കൈവെള്ളയിൽ അലസം വിരലോടിക്കുന്നതും.. സംസാരവും ചിരിയും..
"കടലറിഞ്ഞിരിക്കില്ല അല്ലെ വഴി മാറി പോയ പുഴയുടെ വേദന.."
"അറിഞ്ഞിരിക്കാതെ വഴിയില്ല. പക്ഷേ ഒന്നുറപ്പായിരുന്നു.. അവൾ ഒഴുകുന്ന ദേശത്തെ പുളകമണിയിക്കുമെന്ന്. അവൾക്ക് അവിടമെല്ലാം സൗഖ്യമായിരിക്കുമെന്നും..."
മറുപടി അവൾക്ക് അത്ര സുഖിച്ചില്ല. ഫേസ്‌ബുക്കിൽ കുറിക്കാൻ വച്ചിരുന്ന ഒരു സ്റ്റാറ്റസ് ഓർത്തു.. feeling പുച്ഛം.. ജീവിതത്തോടാണ്.
മൗനം മുറ്റി നിന്ന കുറെയേറെ നിമിഷങ്ങൾക്കൊടുവിൽ വാനിലെ കുങ്കുമപ്പൊട്ടു കടലിലേക്കൊലിച്ചിറങ്ങി.
"എന്നാ മടക്കം?"
"ഇന്ന് രാത്രി. നാളെ ഞങ്ങളുടെ വിവാഹ വാർഷികം ആണ്"
"ആൾക്ക് സുഖല്ലേ"
"ഉം.."
തിരിച്ചു നടക്കുമ്പോൾ അവരുടെ നിഴലുകൾ പോലും അകന്ന് മാറി നടന്നു. അവനെ ഓട്ടോയിൽ കയറ്റി കൈവീശി യാത്രയാക്കിയപ്പോൾ എന്തൊക്കെയോ പറയാൻ ബാക്കി വെച്ച പോലെ. തന്റെ വഴിയേ തിരിച്ചു നടക്കുമ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു.. ഇല്ല.. കരഞ്ഞില്ല. കണ്ണുനീർ കുടിച്ചിറക്കാൻ പണ്ടേ മിടുക്കിയാണല്ലോ.
**************************************
വീട്ടിലെത്തിയപ്പോഴേക്ക് ഇരുട്ടിയിരുന്നു. വാതിൽ ചാരിയിട്ടിരുന്നു. ഏട്ടൻ വന്നിട്ടുണ്ടാവണം. അകത്തു കയറി വാതിലടയ്ക്കുമ്പോൾ ചോദിച്ചു.
"എന്തേ നീ വല്ലാണ്ട്"
"നല്ല തലവേദന" മുഖത്തു നോക്കിയില്ല
നേരെ കുളിക്കാൻ കയറി. ഷവറിൽ നിന്ന് വീഴുന്ന ഓരോ തുള്ളിയും ഓരോ സൂചിമുന കണക്കെ തോന്നി. കരഞ്ഞു മതിയാവോളം. താൻ ചിരിക്കാതെ കരയുന്ന ഒരെയൊരിടം..
കുളിച്ചു പുറത്തിറങ്ങുമ്പോൾ അയാൾ അവിടെ ഉണ്ട്. മുഖം കൊടുക്കാതെ മുടി ചീകിയൊതുക്കി നിന്നു.
"കണ്ടോ നീ അവനെ"ചോദ്യം പ്രതീക്ഷിച്ചിരുന്നു.
"ഉം.."
"എന്നിട്ടും മാറിയില്ലെ നിന്റെ സങ്കടം.. നോക്ക് ഇനി ഈ കണ്ണുകൾ അവനു വേണ്ടി നനയരുത്. അവൻ പറയാതെ വച്ച പ്രണയവും പകരാതെ പോയ ചുംബനങ്ങളും.. അതിനുള്ള അവകാശം എനിക്ക് തന്നൂടെ.."
നെഞ്ചോട് ചേർത്തു നിർത്തി ഇത് പറയുമ്പോൾ അവൾ അലിഞ്ഞില്ലാതാവുകയായിരുന്നു..മാറിലെ രോമങ്ങൾക്കിടയിലൂടെ വിരലോടിക്കുമ്പോൾ അയാളുടെ ചുണ്ടുകൾ അവളുടെ ഇമകളോട് ചേർന്നു. വീഴാനൊരുങ്ങി നിന്ന ഒരു നീർത്തുള്ളി അവളുടെ ചുണ്ടുകളിലലിഞ്ഞു.
അതേ..പ്രണയം കടല് പോലെയാണ്.. ഒഴുക്ക്‌പോലും ആരും അറിയില്ല.. ചിലപ്പോൾ ശാന്തമായി.. അനന്തമായി... തിരകൾക്കിടയിലെ രണ്ടു വെള്ളാരം കല്ലുകളായി അവർ പരസ്പരം ചുംബിച്ചു കൊണ്ടേയിരുന്നു...
രേവൂട്ടി.
Comments
Post a Comment