Skip to main content

ആമി

അമ്മയില്ലാത്തപ്പോൾ നീയാണ് ശങ്കുന് അമ്മ എന്ന് പറഞ്ഞപ്പോൾ "ഞാൻ കൊച്ചല്ലേ..എനിക്കെങ്ങനെ അമ്മേ പോലെ ആവാൻ പറ്റും" എന്നാണ് എന്റെ ആമി ചോദിച്ചത്. ശരിയല്ലേ... ആറു വയസ്സുകാരിയാണ്, കളിക്കാൻ കൂടുന്നുണ്ട്, ഭക്ഷണം പങ്കിടും പിന്നെ എന്തൊക്കെയാണ് ചെയ്യേണ്ടത്.
ഇന്നലെ ഓഫീസിൽ നിന്ന് വന്നപ്പോ കുറച്ചു വൈകി.എന്നെ വിളിക്കാൻ ഏട്ടൻ ബസ് സ്റ്റോപ്പിൽ വന്നിരുന്നു. സാധാരണ അങ്ങിനെ വരുമ്പോൾ പിള്ളേരെ വീട്ടിൽ പൂട്ടിയിട്ടാണ് വരുന്നത്.എന്നാൽ, ഇന്നലെ തിരിച്ചു വന്ന് വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച്ച.. ശങ്കു ആപ്പിയിട്ട പാന്റ് വാതിൽക്കൽ കിടക്കുന്നു.. രണ്ട് പേരും നല്ല പിള്ളേര് ആയി ഇരുന്ന് ടി വി കാണുന്നുണ്ട്..
"ശങ്കു ആപ്പിയിട്ടൊ മോളെ"
"അവനോട് പറഞ്ഞിട്ട് കേട്ടില്ലമ്മേ അവൻ പാന്റ് അവിടെ തന്നെ ഊരി ഇട്ടു"
"ന്നിട്ട് കഴുകിയോ"
"ഞാൻ കഴുകി കൊടുത്തു.. ഞാൻ അല്ലെ അവന്റെ അമ്മ" കൂടെ ഒരു ചിരിയും..ഇവന്റെ ആപ്പിക്ക് എന്തൊരു മണമാണ് എന്ന് പറഞ്ഞു മൂക്ക് പൊത്തുന്നവൾ ആണ്..

ഒത്തിരി അത്ഭുതം തോന്നി.. കുട്ടിക്കളിയിൽ നിന്ന് ഒരമ്മയുടെ ഉത്തരവാദിതത്തിലേക്ക് ചുമ്മാ നടന്ന് കയറിയവൾ..
പെണ്ണായി പിറക്കുന്ന ഓരോ ജന്മങ്ങളിലും എന്തെല്ലാം ഭാവങ്ങളാണ്.. എത്ര താളാത്മകമായിട്ടാണ് ഓരോ ഭാവങ്ങളിലേക്ക് കൂട് മാറുന്നത്...

രേവൂട്ടി

Comments

Popular posts from this blog

എനിക്ക് നിന്നോട് പറയാനുള്ളത്

എനിക്ക് നിന്നോട് പറയാനുള്ളത് അതായിരുന്നില്ല ഞാന്‍  നിന്നോട് പറഞ്ഞത്. ഒരിക്കലും നിന്നോട് പറയരുതെന്നഗ്രഹിച്ചത്... അതായിരുന്നു ഞാന്‍ നിന്നോട് പറഞ്ഞത്.. നീയും ഞാനും എന്നത്  എന്റെയൊരു പാഴ്കിനാവയിരിക്കട്ടെ എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്‌.. എന്നെങ്കിലും നീ എന്റെതാകുമെങ്കില്‍  അന്ന് നമുക്കിടയില്‍ ബന്ധങ്ങളുടെ ചങ്ങലക്കെട്ടുകള്‍ ഉണ്ടാകരുത്... അവിടെ... ഞാനും... നീയും.... മാത്രം.. അന്ന് നമുക്കിടയില്‍......വിടര്‍ന്നു നില്‍ക്കുന്നത്.. നമ്മുടെ നൊമ്പരത്തി പൂവ് മാത്രമായിരിക്കണം .....

ഒരു കുടയും കുട്ടിക്കാലവും

കുട്ടിക്കാലത്തു സ്‌കൂളിൽ പോകാൻ കാലൻ കുടയായിരുന്നു... മുമ്പിലും പിറകിലും സൈഡിലുമൊക്കെയായി നാലഞ്ചു പേർ കയറുന്ന കുഞ്ഞു കാലൻ കുട. പിന്നീട് കുടയുടെ കാലു മാറിയെങ്കിലും കേറുന്ന ആളിന്റെ  എണ്ണം കുറയ്ക്കാത്ത നീളമുള്ള കുട... പിന്നേം കുറച്ചു കഴിഞ്ഞപ്പോൾ മടക്കു കൂടി കുടയുടെ നീളം കുറഞ്ഞു.. ഒപ്പം നമ്മുടെ മനസ്സിന്റെ വലുപ്പവും... ബന്ധങ്ങളെ നാലാക്കി മടക്കി നമ്മൾ കുടയ്ക്കൊപ്പം പോക്കറ്റിലിട്ടു. രണ്ട് പേർ രണ്ട് കുടയിൽ നടന്നാലും നനയും.. കുടയില്ലാത്തവർ നടന്ന് പോകുമ്പോൾ നമ്മൾ പലപ്പോഴും ഒരു കുടയുടെ ഏകാന്തതയിൽ നനഞൊലിക്കുന്നുണ്ടാകും ...ഇന്ന്  ഈ വലിയ നഗരത്തിന്റെ മധ്യത്തിൽ ഞാനും മഴയും.... ചുറ്റും വിടർന്ന പലവർണ കുടകളും...കവിളിലൂടെ ഒലിച്ചിറങ്ങിയ മഴയ്ക്ക് കണ്ണീരിന്റെ ഉപ്പുരസം.. ഓടിപ്പോകാൻ തോന്നുന്നു ആ പഴയ കാലത്തേക്ക്.. കുടയോളം വലുപ്പമുള്ള മനസ്സിന്റെയും മഴയോളം കുളിര്മയുള്ള സൗഹൃദങ്ങളുടെയും ലോകത്തേക്ക്... രേവൂട്ടി

പ്രണയരേഖകൾ

നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ? അതിശക്തമായി.. എന്നാൽ,  വിടരാൻ വെമ്പുന്ന ഒരു മുല്ലമൊട്ടു പോലെ തരളമായി ... ആരെ എന്നാവും..പ്രണയത്തെ. നിങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ പ്രണയത്തെ  നിലാവിൻ്റെ നേരിയ വെളിച്ചത്തിൽ, ചൂണ്ടുകളിൽ അത്രമേൽ ആർദ്രമായ ഒരു പുഞ്ചിരി വിടർത്തി, പാതി വിടർന്ന നിശാഗന്ധി പൂക്കളുടെ ഗന്ധം ശ്വസിച്ച്, ഇമകളെ പരസ്പരം ചുംബിക്കാൻ അനുവദിച്ച്, പ്രണയത്തിൻ്റെ ആഴങ്ങളിൽ മുങ്ങി നിവർന്നിട്ടുണ്ടോ? എന്നിട്ട് പതിയെ ഉറക്കത്തിൻ്റെ ആഴങ്ങളിലേക്ക് വഴുതി വീഴണം. അവിടെ നിങ്ങൾ മാത്രം.. നിങ്ങളുടെ പ്രണയവും... ഉറക്കത്തിൻ്റെ അവസാന യാമങ്ങളിൽ മടിച്ചു മടിച്ചു ഉണരണം.  വേണ്ട, ഉണരേണ്ട,  ആ ചൂടേറ്റ് ഒട്ടിചേർന്ന് കിടന്ന് വീണ്ടും ഉറങ്ങാം... സ്വപ്നങ്ങൾ നിങ്ങൾക്ക് മെത്തകൾ നെയ്യട്ടെ.. രേവൂട്ടി