പണ്ട് സ്കൂൾ കാലത്ത് പത്ത് മണി എന്നൊരു സമയമുണ്ടെങ്കിൽ ഞാൻ കിടന്നിരുന്നിരിക്കും. പരീക്ഷ കാലമായാൽ ഒരു പക്ഷേ പതിനൊന്ന് മണി..പരീക്ഷയുടെ തലേന്ന് ഇരുന്നു ഉറക്കമിളച്ച് പഠിക്കാൻ അമ്മ സമ്മതിക്കില്ല. അല്ലേലും പരീക്ഷ എഴുതുന്നത് ഞാനല്ലേ.. എന്റെ ഓര്‍മ്മശക്തിയെ പറ്റി അമ്മയ്ക്ക് എന്തറിയാം..ഉറക്കമിളച്ച് പഠിച്ചവർ പത്ത് മാർക്ക് കൂടുതൽ വാങ്ങിയാലും അമ്മ പറയും ഉറക്കം കളഞ്ഞു നീ കൊട്ടകണക്കിന് ഇവിടെ കൊണ്ട് വരണ്ടാന്ന്.. ശരിക്കും ദേഷ്യം വരും..ഞാൻ ചത്തു പോയാലും അടുത്ത ദിവസം നിനക്ക് പോയി പരീക്ഷ എഴുതാൻ പറ്റണം.. അതാണ് പുള്ളിക്കാരീടെ ഒരു ലൈൻ.. വല്ലാത്ത സാധനം തന്നെ.. ല്ലേ..
പറഞ്ഞു വരുന്നത് അതല്ല.. അന്നൊക്കെ രാത്രി അടുക്കള പണി കഴിഞ്ഞാൽ ഇപ്പുറത്ത് തയ്യൽ മെഷീൻ കടകടാ അടിച്ചു കൊണ്ടിരുന്നു.. ഫീസ് വല്ലോം കൊടുക്കേണ്ടതാണെങ്കിൽ പറയാനില്ല. ആ ശബ്ദം നേരം പുലരുവോളം കേൾക്കാം. നേരം വെളുക്കുമ്പോൾ ഒരു പൊതി തരും. തയ്ചതു കൊണ്ട് പോയി കൊടുക്കാൻ.. മടി തോന്നിയിട്ടില്ല.. ഇന്നും ജീവിതത്തിലെ ഏറ്റവും വലിയ പാഠമാണത്.. അദ്ധ്വാനിച്ച് ഉണ്ടാക്കിയ പത്ത് രൂപയ്ക്ക് കടം മേടിക്കുന്ന നൂറു രൂപയേക്കാൾ വിലയുണ്ട് എന്ന പാഠം.
ആ കടകടാ ശബ്ദം ഞങ്ങളുടെ ജീവിതത്തിന്റെ തന്നെ ഒരു താളമായിരുന്നു. ഇന്നും...
അസാധ്യം എന്ന വാക്ക് എൻ്റെ നിഘണ്ടുവിൽ നിന്ന് മായ്ച്ചു കളഞ്ഞതും ആ സ്ത്രീ തന്നെ.. അസാധ്യം എന്നത് മടിയുടെ ലക്ഷണമത്രേ.
ഇന്നത്തെ എന്നിലേക്ക് ആ സ്ത്രീ നടന്നു തീര്‍ത്ത വഴിയുടെ ദൂരമുണ്ട്.. എൻ്റെ അലക്കി തേച്ച വസ്ത്രങ്ങൾക്ക് ആ സ്ത്രീയുടെ വിയർപ്പിൻറെ ഗന്ധമുണ്ട്..
എന്റെ വിശക്കാത്ത വയറിന് ആ സ്ത്രീയുടെ പച്ചവെള്ളം കുടിച്ചാറ്റിയ വിശപ്പിന്റെ നേരുണ്ട്.
അമ്മ.. രണ്ടക്ഷരത്തിലൊതുങ്ങുന്ന ഒരായുസ്സിന്റെ പുണ്യം..
രേവൂട്ടി..
Comments
Post a Comment